പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന് തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിലായി

വടക്കാഞ്ചേരി : പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന് സ്വയം ധരിപ്പിച്ചു നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിലായി.ആളുകളെ തെറ്റിദ്ധരിപ്പിച്ചു കോടികളാണ് ഇയാൾ തട്ടിയെടുത്തത്.കൊണ്ടാഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ബാലകൃഷ്ണ സുധീറിനെ ആണ് വടക്കാഞ്ചേരി സി ഐ.പി.എസ്. സുരേഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.ചേലക്കര ഭാഗത്തു നിന്ന് ഇയാൾ ഈ പേരും പറഞ്ഞു പണം തട്ടിയെടുക്കുന്നു എന്നാരോപിച്ചു മുൻപ് യുവമോർച്ച രംഗത്ത് എത്തിയിരുന്നു. ഷൊർണ്ണൂർ സ്വദേശി ഷീലയിൽ നിന്നും 90000 രൂപ, മുള്ളൂർക്കര വാഴക്കോട് സ്വദേശി അബൂബക്കറിൽ നിന്നും ഏഴര ലക്ഷം രൂപ, കോഴിക്കോട് മുക്കം സ്വദേശിനി കാഞ്ചനമാലയുടെ സഹോദരി രാഗിണിയിൽ നിന്ന് 12 ലക്ഷം രൂപ എന്നിങ്ങനെ നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്. ഒരു കേസിൽ ഹാജരാകാൻ വടക്കാഞ്ചേരി കോടതിയിൽ എത്തിയ ഇയാളെ യുവമോർച്ച പ്രവർത്തകർ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു.