മച്ചാട് മാമാങ്കം

machadmamankam

മച്ചാട്ടുവേല, മച്ചാട് തിരുവാണിക്കാവ് വേല, മച്ചാട് മാമാങ്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ഉത്സവം തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരിക്കടുത്ത് മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് അരങ്ങേറുന്നത്. അഞ്ചു ദിവസത്തെ ഉത്സവത്തിന്റെ അവസാന നാളിൽ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. കുതിരവേലയും ചെണ്ടമേളവും കൂടിച്ചേരുമ്പോൾ മച്ചാട്ടുവേലയ്ക്ക് മാമാങ്കപ്പൊലിമ കിട്ടുന്നു. സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്. കുതിരക്കളി കഴിഞ്ഞ് സന്ധ്യയാവുന്നതോടെ തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ ഊഴമാവുന്നു. അവർ പൂതൻ, തിറ, ആണ്ടി, നായാടി എന്നിവയുമായി കാവുകേറുന്നതോടെ പകൽപൂരം അവസാനിക്കുന്നു. പിന്നീട് അഞ്ചുദിവസവും രാത്രിയിൽ ശ്രീരാമപട്ടാഭിഷേകം തോൽപ്പാവക്കൂത്ത് കൂത്തുമാടത്തിൽ അരങ്ങേറുന്നു. വേലകഴിഞ്ഞാണ് ഇവിടെ തോൽപ്പാവക്കൂത്ത് നടത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഇവിടുത്തെ പറയെടുപ്പ് മറ്റുള്ള ക്ഷേത്രങ്ങളിലെ പറയെടുപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്.

മച്ചാട് ദേശത്ത്‌ ഈഴവ സമുദായത്തിന്റെ തണ്ടാൻ പദവി നൽകി ആദരിച്ചിരിക്കുന്നതു അച്ചിങ്ങര വീട്ടുകാരെയാണ്. മച്ചാട് മാമാങ്കത്തിന് ദേശത്തെ തണ്ടാൻ സ്ഥാനം വഹിക്കുന്നത് അച്ചിങ്ങരയിലെ മുതിർന്ന പുരുഷനാണ്.